International
മോസ്കോ: വെനസ്വലേയുടെ എണ്ണവില്പന തടഞ്ഞ അമേരിക്കയ്ക്കു മുന്നറിയിപ്പുമായി റഷ്യ. വെനസ്വേലൻ വിഷയത്തിൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം വലിയ അബദ്ധം കാണിക്കില്ലെന്നു പ്രതീക്ഷിക്കുന്നതായി റഷ്യൻ വിദേശകാര്യമന്ത്രാലയം ഇന്നലെ പ്രസ്താവനയിൽ അറിയിച്ചു.
വെനസ്വേല റഷ്യയുടെ സൗഹൃദരാജ്യമാണ്. കനത്ത പ്രത്യാഘാതമുണ്ടാക്കുന്ന നടപടികളിലേക്ക് അമേരിക്ക കടക്കില്ലെന്നു പ്രതീക്ഷിക്കുന്നു. പ്രായോഗിക സമീപനം പുലർത്തുന്ന ട്രംപ് ഭരണകൂടം വലിയ അബദ്ധത്തിനു മുതിരില്ലെന്നു കരുതുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വെനസ്വേലയിൽനിന്ന് എണ്ണ കടത്തുന്നതിന് ഉപരോധം നേരിടുന്ന ടാങ്കർ കപ്പലുകളെല്ലാം തടയാൻ ട്രംപ് ഉത്തരവിട്ടതിനു പിന്നാലെയാണു റഷ്യയുടെ പ്രതികരണം. വെനസ്വേലയിൽനിന്ന് ഏഷ്യയിലേക്ക് എണ്ണയുമായി പുറപ്പെട്ട ഒരു ടാങ്കർ കഴിഞ്ഞയാഴ്ച അമേരിക്കൻ സേന പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇതോടെ മുഖ്യ വരുമാനമാർഗമായ എണ്ണ വിൽക്കാൻ വെനസ്വേലയ്ക്കു കഴിയുന്നില്ല. കോടിക്കണക്കിനു ബാരൽ എണ്ണ കയറ്റിയ ടാങ്കറുകൾ അമേരിക്കൻ നടപടി ഭയന്ന് വെനസ്വേലയിൽനിന്നു പുറപ്പെടാൻ കൂട്ടാക്കുന്നില്ല.
വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ അമേരിക്ക വൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വെനസ്വേലയിലെ മഡുറോ ഭരണകൂടത്തെ സ്ഥാനഭ്രഷ്ടനാക്കാനാണു ട്രംപിന്റെ നീക്കമെന്നു പറയുന്നു. വെനസ്വേലൻ എണ്ണ വാങ്ങുന്ന ചൈനയും അമേരിക്കൻ ഭീഷണിക്കെതിരേ ശബ്ദമുയർത്തിയിട്ടുണ്ട്.
ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ബുധനാഴ്ച വെനസ്വേലൻ വിദേശകാര്യ മന്ത്രി യുവാൽ ഗില്ലുമായി ഫോണിൽ സംസാരിച്ചു. ഏകപക്ഷീയ ഭീഷണികളെ ചൈന എതിർക്കുന്നതായും പരമാധികാരം സംരക്ഷിക്കാൻ രാജ്യങ്ങൾക്കുള്ള അവകാശത്തെ മാനിക്കുന്നതായും വാംഗ് യി വെനസ്വലേൻ മന്ത്രിയോടു പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
NRI
ന്യൂയോർക്ക് സിറ്റി: ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനി തന്റെ മുൻ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായി പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ന്ധഫാസിസ്റ്റ്’ എന്ന് വിളിച്ചതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായി വൈറ്റ് ഹൗസിലെ സൗഹൃദ കൂടിക്കാഴ്ചയ്ക്ക് ശേഷം മംദാനി വ്യക്തമാക്കി.
ട്രംപുമായി വിയോജിപ്പുകളുണ്ടെങ്കിലും, ന്യൂയോർക്കുകാർക്ക് വേണ്ടി പ്രവർത്തിക്കാൻ താൻ സഹകരിക്കുമെന്നും മംദാനി അറിയിച്ചു. നഗരത്തിലെ ജീവിത ചെലവ്, വാടക, പലചരക്ക് വിലകൾ തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും പൊതുവായ താൽപര്യം പങ്കുവച്ചു.
മുൻപ് ട്രംപിനെ ജനാധിപത്യത്തിന് ഭീഷണി’ എന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, "ഞാൻ മുൻപ് പറഞ്ഞതെല്ലാം ഇപ്പോഴും വിശ്വസിക്കുന്നു’ എന്ന് മംദാനി പ്രതികരിച്ചു. വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ പൊതുവായ കാര്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് പ്രധാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത വിവാദത്തിൽ ബിബിസി ക്ഷമ ചോദിച്ചു. ട്രംപ് കാപ്പിറ്റോൾ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന തോന്നലുണ്ടാക്കാൻ എഡിറ്റിംഗ് കാരണമായെന്ന് ബിബിസി കോർപറേഷൻ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് ബിബിസി സംപ്രേഷണം ചെയ്ത ഡോക്കുമെന്ററിയിലാണ് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന എഡിറ്റിംഗ് ഉണ്ടായത്.
സംഭവത്തിൽ ക്ഷമ പറയുകയും മാനനഷ്ടം നല്‍കുകയും ചെയ്തില്ലെങ്കിൽ നൂറു കോടി ഡോളർ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. അതേസമയം, മാനനഷ്ടം നല്കുന്ന കാര്യം ബിബിസി വ്യക്തമാക്കിയിട്ടില്ല.
ബിബിസി ഡയറക്ടർ ജനറലും വാർത്താവിഭാഗം മേധാവിയും നേരത്തേ രാജിവച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ചുങ്കവിഷയത്തിൽ പ്രസിഡന്റ് ട്രംപിനെതിരേ വിമർശനവുമായി യുഎസ് സുപ്രീംകോടതി. രാജ്യങ്ങൾക്ക് പിഴച്ചുങ്കം ചുമത്തുന്നതിൽ ട്രംപിനുള്ള അധികാരത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു.
ചുങ്കങ്ങൾ യുഎസ് ജനതയെ ബാധിക്കില്ലെന്നും ജനങ്ങൾക്കുമേലുള്ള നികുതി അല്ലെന്നും സർക്കാർ സുപ്രീംകോടതിയില്‍ വാദിച്ചെങ്കിലും ജഡ്ജിമാര്‍ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ട്രംപിന്റെ ചുങ്കങ്ങൾ അമേരിക്കന്‍ ജനങ്ങള്‍ക്കു ബാധ്യതയായി തീരുന്നതായി ജഡ്ജിമാർ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ അധികാരങ്ങള്‍ പ്രസിഡന്റ് കവർന്നെടുക്കുകയാണെന്നും കോണ്‍ഗ്രസിന് ഇനി എന്താണ് പ്രസക്തിയെന്നും കോടതി ചോദിച്ചു.
ട്രംപിന്റെ ചുങ്കങ്ങൾ അമേരിക്കൻ നിയമങ്ങൾക്കു വിരുദ്ധമാണെന്ന് കീഴ്കോടതികൾ നേരത്തേ വിധിച്ചിരുന്നു.
ഇതിനെതിരേ ട്രംപ് ഭരണകൂടം നല്കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
International
ടൊറന്റോ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ക്ഷമാപണം നടത്തി കനേഡിയൻ പ്രസിഡന്റ് മാർക്ക് കാർണി. യുഎസ് തീരുവകൾക്കെതിരെ കാനഡ ടിവി പരസ്യം നൽകിയതിലാണ് ക്ഷമാപണം നടത്തിയത്.
ഏഷ്യ - പസിഫിക്ക് ഇക്കോണമിക്ക് കോർപ്പറേഷൻ ഉച്ചക്കോടിയിലെ വിരുന്നില്‍ ഡോണൾഡ് ട്രംപിനോട് ക്ഷമാപണം അറിയിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഎസ് തയാറാകുമ്പോൾ വ്യപാര ചർച്ചകൾ പുനരാരംഭിക്കുമെന്നും കാർണി കൂട്ടിച്ചേർത്തു.
നേരത്തേ യുഎസ് തീരുവകൾക്കെതിരെ കാനഡ ടിവി പരസ്യം നൽകിയതിൽ പ്രതിഷേധിച്ച് കാനഡയുമായുള്ള വ്യാപാര ചർച്ച അവസാനിപ്പിക്കുന്നതായി ട്രംപ് അറിയിച്ചിരുന്നു. യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987ൽ തീരുവകൾക്കെതിരെ നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്ക്കെതിരെ കാനഡ പരസ്യം നൽകിയത്.
International
ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദി സുന്ദരനാണെന്നു പുകഴ്ത്തിയ ട്രംപ് അതേസമയം കടുപ്പക്കാരനാണെന്നും പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ഉന്നയിക്കാനും ട്രംപ് മറന്നില്ല. ദക്ഷിണകൊറിയയിൽ നടക്കുന്ന എഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
മോദി സുന്ദരനായ വ്യക്തിയാണ്. എന്നാൽ, കടുപ്പക്കാരനുമാണ്- ട്രംപ് പറഞ്ഞു. മോദിയുമായി തനിക്ക് ‘വലിയ ബന്ധമുണ്ടെന്ന്’ ഊന്നിപ്പറഞ്ഞ ട്രംപ്, ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ വ്യാപാര ബന്ധമാണ് ഉപയോഗിച്ചതെന്ന് വീണ്ടും അവകാശപ്പെട്ടു.
പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെയും അദ്ദേഹം പ്രശംസിച്ചു. പാക് സൈനിക മേധാവി മികച്ച പോരാളിയും മികച്ച വ്യക്തിയുമാണെന്ന് ട്രംപ് പറഞ്ഞു.
International
വാഷിംഗ്ടൺ: ഗാസയുടെ അധികാരം വിട്ടുകൊടുത്തില്ലെങ്കില്‍ ഹമാസിനെ തുടച്ചുനീക്കുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ മുന്നോട്ട് വച്ച സമാധാന പദ്ധതിയുടെ പശ്ചാത്തലത്തിൽ ഹമാസ് അധികാരം ഒഴിയാൻ വിസമ്മതിച്ചാൽ അവരെ ഉന്മൂലനം ചെയ്യും.
ഹമാസ് അധികാരത്തിൽ തുടരുമെന്ന് നിർബന്ധം പിടിച്ചാൽ എന്ത് സംഭവിക്കുമെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ട്രംപ്. ഹമാസ് അവരുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ട്രംപ് ഭരണകൂടം കൂടുതൽ കർശനമായ നടപടികളിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്ക കൂടിയാണ് ഇതോടെ ഉയരുന്നത്.
ഹമാസിന് മുന്നറിയിപ്പുമായി നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ബന്ദികളുടെ മോചനത്തിനും സമാധാന കരാര്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ഇസ്രയേല്‍ താത്കാലികമായി ആക്രമണം നിര്‍ത്തിവച്ചതില്‍ നന്ദിയുണ്ട്.
ഹമാസ് എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണം. കാലതാമസം വരുത്തുന്നത് അനുവദിക്കില്ല. ഗാസയ്ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തുന്ന യാതാന്നും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
Leader Page
യുദ്ധങ്ങളിൽ ഒരു പക്ഷം ജയിക്കും. മറുപക്ഷം തോൽക്കും. എന്നാൽ പന്ത്രണ്ടുദിനയുദ്ധം എന്ന് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ച ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ മൂന്നു കൂട്ടർ വിജയം അവകാശപ്പെടുന്നു. ഇറാനും ഇസ്രയേലും അമേരിക്കൻ പ്രസിഡന്റ് ട്രംപും.
തങ്ങൾ അമേരിക്കൻ സേനാ താവളത്തിലേക്ക് മിസൈൽ അയച്ചതോടെ വിരണ്ട അമേരിക്കയും ഇസ്രയേലും യുദ്ധം നിർത്തി എന്നാണ് ഇറാന്റെ രാജ്യരക്ഷാ കൗൺസിൽ ചൊവ്വാഴ്ച പ്രസ്താവിച്ചത്. (ആ മിസൈലുകൾ അയയ്ക്കുന്ന കാര്യം മുൻകൂട്ടി അറിയിച്ചതിന് ട്രംപ് ഇറാനോടു പരസ്യമായി നന്ദി പറഞ്ഞ കാര്യം ഇറാൻ ജനതയെ മാത്രം അറിയിച്ചില്ല!)
ഇറാന്റെ അണ്വായുധ നിർമാണ ശേഷി പാടേ നശിപ്പിച്ചു എന്ന് അമേരിക്കയും ഇസ്രയേലും അവകാശപ്പെടുന്നു. രണ്ടു കൂട്ടരും ലക്ഷ്യം നേടി. അതു വസ്തുത. ഒരു കരയുദ്ധം കൂടാതെ അതു സാധിച്ചതും നേട്ടം.
ഇനി ജനകീയ വിപ്ലവമോ? കൊട്ടാര വിപ്ലവമാോ?
ഇറാൻ അവകാശപ്പെടുന്ന വിജയം അന്നാട്ടിലെ ജനം അംഗീകരിക്കുമോ എന്നു കുറച്ചു കാലം കൊണ്ടേ അറിയാനാകൂ. ആയത്തുള്ള ഖമനെയ്യുടെ വാഴ്ച തുടരുമോ ഇല്ലയോ എന്നു നോക്കിയേ യുദ്ധഫലത്തെ ഇറാൻ ജനത എങ്ങനെ കാണുന്നു എന്നു മനസിലാക്കാൻ പറ്റൂ. ആ വാഴ്ച തുടർന്നാലും തങ്ങളുടെ ഭരണകൂടം വേണ്ടത്ര ശക്തമല്ലെന്ന ധാരണ രാജ്യത്തു പരന്നിട്ടുണ്ടാകും. ഒരു ജനകീയ വിപ്ലവത്തിന് അവസരം ഒരുങ്ങി എന്നു കരുതാനാവില്ല. പക്ഷേ ഒരു കൊട്ടാരവിപ്ലവത്തിന് ആവശ്യമായ അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട് എന്നതു തീർച്ച. അത് എന്ന്, എങ്ങനെ എന്നതു കാത്തിരുന്നു കാണാം.
നിരവധി രാഷ്ട്രീയ വെല്ലുവിളികളും ക്രിമിനൽ കേസുകളും നേരിടുന്ന ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനും പദവി നിലനിർത്താൻ പറ്റുമാോ എന്ന ചോദ്യം ഉണ്ട്. അതു യുദ്ധവിജയത്തെപ്പറ്റിയുള്ള ഒരു ഹിതപരിശോധന ആയിരിക്കില്ലെന്നു ബിബി എന്ന നെതന്യാഹുവിനു പറയാം. യുദ്ധവിജയം ഇസ്രയേലിനു മാത്രം അവകാശപ്പെട്ടതല്ല താനും. അമേരിക്ക പാറതുരപ്പൻ ബോംബ് പ്രയോഗിച്ചില്ലെങ്കിൽ അവകാശവാദമൊന്നും നടത്താൻ പറ്റുമായിരുന്നില്ല.
ചരിത്രം തിരുത്തി ട്രംപ്
അവകാശവാദങ്ങളും ജനപിന്തുണയും അവിടെ നിൽക്കട്ടെ. പശ്ചിമേഷ്യയിൽ ഉരുണ്ടുകൂടിയ സംഘർഷത്തിന്റെ കരിമേഘങ്ങളെ തത്കാലത്തേക്കെങ്കിലും മാറ്റിവിട്ടതിൽ ഒരു ജേതാവേ ഉള്ളൂ. ഡോണൾഡ് ട്രംപ് മാത്രം. വിയറ്റ്നാമും അഫ്ഗാനിസ്ഥാനും ഇറാക്കും ലബനനും സിറിയയും ലിബിയയും യെമനും വരെ അമേരിക്ക പല യുദ്ധങ്ങളിലും ചെന്നുപെട്ടിട്ട് തൊലി രക്ഷിച്ച ഒരിടം പോലുമില്ല. പലേടത്തും വലിയ നാണക്കേടും തോൽവിയും ഉണ്ടായി. എന്നാൽ ഇറാനിൽ ട്രംപ് ചരിത്രം തിരുത്തി എന്ന് ഇപ്പോൾ പറയാം.
‘ഈ ബോംബിംഗ് മാത്രം’ എന്ന ന്യായം പറഞ്ഞാണ് തന്റെ യുദ്ധവിരുദ്ധ അനുയായികളെ ട്രംപ് ഒതുക്കി നിർത്തിയത്. ഈ ബോംബിംഗുകൊണ്ടു മതിയായില്ലെങ്കിൽ പിന്നാലെ പറ്റം പറ്റമായി വരുമെന്ന് ഇറാനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയത്തിലും രാജ്യാന്തര ബന്ധങ്ങളിലും പരമ്പരാഗത രീതികൾ കൈവിട്ടു നീങ്ങുന്ന ട്രംപ് ആ തന്ത്രങ്ങളുടെ ചൂണ്ടയിൽ ഇറാന്റെയും ഇസ്രയേലിന്റെയും അധികാരികളെ കുടുക്കി.
പരിഹാരം എളുപ്പമല്ല
പുതിയ യുദ്ധങ്ങളിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് പ്രചാരണം നടത്തിയതും ജയിച്ചതും. നെതന്യാഹു തുടക്കമിട്ട ആക്രമണം അവസാനിപ്പിക്കേണ്ട ഭാരം തന്നിൽ വന്നപ്പോൾ ട്രംപിന് അനുയായികളെ കൂടെക്കൊണ്ടുവരാൻ ഏറെ പണിപ്പെടേണ്ടി വന്നു. അതിനൊരു ഗുണവുമുണ്ടായി. ഇടപെടൽ തീരുമാനിക്കാൻ രണ്ടാഴ്ച എന്ന തന്ത്രം ഇറക്കാൻ അവസരമായി.
ഇപ്പോഴത്തെ വെടിനിർത്തൽ പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്കു പരിഹാരമല്ല. ഇസ്രയേലും ഇറാനും രമ്യതയിലാകാൻ ഇതൊന്നും പോരാ. ശാശ്വത സമാധാനത്തിനു ചർച്ച നടത്തും എന്ന് വിളിച്ചുപറഞ്ഞ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും എത്ര വലിയ വിഷയത്തിലേക്കാണു കാലു വയ്ക്കുന്നത് എന്നു ധരിച്ചിട്ടില്ല. അണുബോംബ് നിർമാണമല്ല യഥാർഥ വിഷയം. ഇസ്രയേലിന്റെ അസ്തിത്വമാണു വിഷയം. ഇസ്രയേൽ രൂപവത്കരിച്ച് യഹൂദരെ അവിടെ കുടിയിരുത്തിയ നടപടിയെ ഇറാനും ഇറാനോടു മിക്ക കാര്യങ്ങളിലും വിയോജിക്കുന്ന അറബി രാജ്യങ്ങളും അനുകൂലിക്കുന്നില്ല. 1948 മുതൽ യുദ്ധങ്ങളിലുടെയും ഒളിപ്പോരുകളിലൂടെയും ഇസ്രയേലിനെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടവരാണ് എല്ലാവരും. ആ വിഷയത്തിന്റെ കാതലിലേക്ക് ചെല്ലുമ്പോൾ യോജിപ്പിന്റെ പാത കണ്ടെത്തൽ പ്രയാസമാണ്.
റഷ്യക്കും ചൈനയ്ക്കും തിരിച്ചടി
അതെന്തായാലും പന്ത്രണ്ടുദിന യുദ്ധം ഒരു വലിയ കാര്യം സാധിച്ചു. പശ്ചിമേഷ്യയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം കുറച്ചു. അവരെ വല്ലാതെ ആശ്രയിച്ചിരുന്ന രാജ്യമാണ് ഇറാൻ. ആവശ്യനേരത്ത് അവർ സഹായത്തിനില്ലെന്ന് ഈ യുദ്ധം തെളിയിച്ചു. ഇസ്രയേലിനെ ശാസിക്കുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ കൊണ്ടുവരാനോ അമേരിക്കൻ ഇടപെടലിനെതിരേ കർശനമായ നിലപാട് സ്വീകരിക്കാനോ ഇരുരാജ്യങ്ങളും തയാറായില്ല. റഷ്യ യുദ്ധം തുടങ്ങും മുൻപ് വാഗ്ദാനം ചെയ്ത പ്രധാനകാര്യം ഇറാന്റെ സമ്പുഷ്ട യുറേനിയം സൂക്ഷിക്കുന്ന ജോലി തങ്ങൾ ഏൽക്കാം എന്നതു മാത്രമാണ്.
ഇറാൻ ആണവ രാഷ്ട്രമാകുന്നതിൽ ഈ വൻ ശക്തികൾക്കും താത്പര്യമില്ല. ഇറാന്റെ നിയന്ത്രണത്തിൽനിന്ന് ഏതെങ്കിലും ഭീകരസംഘത്തിന്റെ കൈയിലേക്ക് സമ്പുഷ്ട യുറേനിയമോ അണുബോംബാേ ചെന്നുപെടാനുള്ള സാധ്യതയിൽ അവരും ആശങ്കാകുലരാണ് എന്നു ചുരുക്കം.
ആണവ ഇറാൻ എന്ന ഭീഷണി
ആണവശക്തിയാകുന്ന ഇറാൻ അമേരിക്കയ്ക്കു മാത്രമല്ല റഷ്യക്കും ചൈനയ്ക്കും ഭീഷണിയാണ്. റഷ്യയുടെ തെക്കു മുസ്ലിം ഭൂരിപക്ഷമുള്ള മധ്യേഷ്യൻ റിപ്പബ്ലിക്കുകൾ പലതുണ്ട്. ഇറാൻ ആണവശക്തിയായാൽ ആ രാജ്യങ്ങൾ ഇറാന്റെ സ്വാധീന വലയത്തിലാകും. മധ്യേഷ്യൻ റിപ്പബ്ലിക്കുകൾക്കു കിഴക്ക് ചൈന. മുസ്ലിംകൾ നല്ല സംഖ്യയുള്ളതാണ് ആ പ്രദേശം. കഴിഞ്ഞ വർഷങ്ങളിൽ അവിടെ ചൈനാവിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഇറാൻ ശക്തമാകുമ്പോൾ അവിടങ്ങളിൽ വീണ്ടും അസ്വസ്ഥത പൊട്ടിപ്പുറപ്പെടാം.
വ്ലാദിമിർ പുടിൻ മോസ്കോയിൽ സർവാധിപതിയായ ശേഷം ടെഹ്റാനിലെ മതഭരണകൂടവുമായി നല്ല ബന്ധം കാക്കുന്നതിന് ഏറെ ശ്രമിച്ചു. നാറ്റോയ്ക്കു ബദലായി പുടിൻ രൂപംകൊടുത്ത കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷനിലേക്ക് ഇറാൻ ക്ഷണിക്കപ്പെട്ടു. ഈ വർഷം ജനുവരിയിൽ റഷ്യയും ഇറാനും തന്ത്രപരമായ സമഗ്ര സഖ്യ ഉടമ്പടി ഒപ്പുവച്ചു. പക്ഷേ പരസ്പരം സഹായിക്കേണ്ട സൈനിക സഖ്യമല്ല ഇത്. ഇസ്രേലി ആക്രമണത്തിലും അത് ഉപയോഗപ്പെട്ടില്ല. എന്നാൽ സിറിയയിൽ റഷ്യാ അനുകൂല അസദ് ഭരണത്തെ താങ്ങിനിർത്താൻ റഷ്യ ശ്രമിച്ചു. പക്ഷേ ഇറാൻ പ്രശ്നത്തിലായപ്പോൾ റഷ്യയിൽനിന്നു പ്രസ്താവനകൾ മാത്രം.
ചൈന തങ്ങളുടെ ബ്രിഡ്ജ്- റോഡ് ഇനിഷ്യേറ്റീവിൽ (ബിആർഐ) ഇറാനെ ചേർത്ത് പഴയ സിൽക്ക് പാത പുനരുജ്ജീവിപ്പിക്കുന്നതടക്കം പലതും വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഉണ്ടായ 25 വർഷ ചൈന-ഇറാൻ സഹകരണകരാർ 40,000 കോടി ഡോളർ നിക്ഷേപം ഇറാനിൽ ചൈന നടത്തും എന്നു പറയുന്നു. ചൈന നയിക്കുന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ ഇറാനെ ചേർത്തിട്ടുണ്ട്. ചൈനയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 45 ശതമാനം ഇറാനിൽനിന്നാണ്. ഇങ്ങനെ വലിയ അടുപ്പം ഉണ്ടെങ്കിലും ഇസ്രയേൽ ആക്രമിച്ചപ്പോഴും അമേരിക്ക ഇടപെട്ടപ്പോഴും ചെെനയിൽനിന്നു പ്രസ്താവനകൾക്കപ്പുറം സഹായമൊന്നും കിട്ടിയില്ല. ഷി ചിൻ പിങ്ങിന്റെ രാഷ്ട്രതന്ത്രത്തിൽ അമേരിക്കയുമായി ഒരു സൈനിക ബലാബലം ഇപ്പോൾ ഇല്ല.
ഇറാന്റെ നയം മാറുമോ?
ഈ വൻശക്തികൾ ആവശ്യനേരത്ത് ഉതകാത്തത് ഇനി വരുന്ന ഇറാൻ-അമേരിക്ക ചർച്ചകളുടെ ഗതിയെ സ്വാധീനിക്കും. അമേരിക്കയുമായി ഇണങ്ങിപ്പോകുന്നതാണു നല്ലത് എന്ന ചിന്തയിലേക്ക് ഇറാൻ മാറിയേക്കാം. അഥവാ ഇനി കുറേക്കാലത്തേക്കു റഷ്യയെയും ചൈനയെയും താങ്ങിനില്ക്കാന് ഇറാനു താത്പര്യം ഉണ്ടാകില്ല എന്നു കരുതാം. അതായത് ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ പങ്കാളിത്തം ഇല്ലാതിരുന്ന റഷ്യയും ചൈനയുമാണു യുദ്ധാനന്തരം വലിയ നഷ്ടം വരുന്ന ശക്തികൾ.
അമേരിക്കയെ സംബന്ധിച്ചിടത്തോളം കാര്യമായ വിഷമം കൂടാതെ പശ്ചിമേഷ്യൻ കാര്യങ്ങളിൽ എതിർ ശക്തികളെ ഒഴിവാക്കിയെടുക്കാൻ സാധിച്ചു. അതാണു യുദ്ധത്തിൽ ട്രംപിന്റെ വലിയ വിജയം.